Friday, July 17, 2026
Kerala News

മാസപ്പടി കേസ്: ഇ ഡി അന്വേഷണം പിണറായി സർക്കാരിലേക്കും; വീണാ വിജയന്റെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ

മാസപ്പടി കേസ്: ഇ ഡി അന്വേഷണം പിണറായി സർക്കാരിലേക്കും; വീണാ വിജയന്റെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതൽ വിപുലമാക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് ലഭിച്ച സർക്കാർ സഹായങ്ങളും തീരുമാനങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് വിവരം. വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം. 

കരാറിലെ വ്യവസ്ഥകളിലും സാമ്പത്തിക ഇടപാടുകളിലും അസ്വാഭാവികതയുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ പ്രാഥമിക വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലയളവിലെ സിഎംആർഎല്ലുമായുള്ള ഇടപാടുകളും രേഖകളും പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വീണാ വിജയന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ഏകദേശം പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ, എക്സാലോജിക് നൽകിയതായി പറയുന്ന സേവനങ്ങൾ, സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുകയുടെ ഉപയോഗം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദീകരണം തേടിയതായാണ് വിവരം. ഇതിന്റെ തുടർച്ചയായി മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ നടന്നേക്കുമെന്നാണ് സൂചന.

എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് ഇ ഡി ചോദ്യം ചെയ്യൽ ശക്തമാക്കിയത്. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണത്തിൽ പ്രധാന തെളിവുകളായി പരിശോധിക്കുന്നുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിഎംആർഎല്ലും തമ്മിൽ ഔദ്യോഗിക ബന്ധമോ സർക്കാർ തലത്തിലുള്ള തീരുമാനങ്ങളോ ഉണ്ടായിരുന്നോയെന്ന കാര്യത്തിലും വ്യക്തത തേടിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, കരാർ ലഭിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചതെന്നും വീണാ വിജയൻ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായാണ് വിവരം.കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ അധികൃതരുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ നേരത്തേ പൂർത്തിയായിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment