Friday, July 17, 2026
Kerala News

കൊട്ടാരക്കര ടിപ്പര്‍ അപകടം: ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ല; ഫിറ്റ്നസ് റദ്ദാക്കി, നരഹത്യക്ക് കേസ്

  കൊട്ടാരക്കര ടിപ്പര്‍ അപകടം: ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ല; ഫിറ്റ്നസ് റദ്ദാക്കി, നരഹത്യക്ക് കേസ്


കൊല്ലം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടത്തില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്. അപകടസമയത്ത് ടിപ്പര്‍ ഓടിച്ച ഡ്രൈവര്‍ക്ക് ഹെവി വാഹനമോടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് എംവിഡി സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയതായും പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഡ്രൈവര്‍ ആദ്യമായാണ് വാഹനം ഓടിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി. ടിപ്പര്‍ ലോറിയിലെ ജിപിഎസ് സംവിധാനം പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിരുന്നില്ലെന്നും എംവിഡി കണ്ടെത്തി.

സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. അശ്രദ്ധയോടെ വാഹനം ഓടിച്ച് മനുഷ്യജീവന് അപകടം സൃഷ്ടിച്ചെന്ന കുറ്റവും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

അപകടത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി നാഗരാജു ഐപിഎസ് അറിയിച്ചു. 16 വര്‍ഷം പഴക്കമുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നും വാഹനത്തിന്റെ ഫിറ്റ്നസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ലോഡുമായാണ് വാഹനം സഞ്ചരിച്ചതെന്നും സ്‌കൂള്‍ വാഹനങ്ങളും ടിപ്പര്‍ ലോറികളും സഞ്ചരിക്കുന്ന സമയക്രമത്തില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമയക്രമം മാത്രമല്ല, സുരക്ഷിതമല്ലാത്ത ഡ്രൈവിങ് ശീലങ്ങളും ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നാഗരാജു ഐപിഎസ്, അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment