തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന 2024-25 സാമ്പത്തിക വര്‍ഷത്തെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ചു. ഓഫ് ബജറ്റ് കടമെടുപ്പ്, ധനമാനേജ്‌മെന്റിലെ വീഴ്ചകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ക്രമരഹിതമായ ഫണ്ട് വകമാറ്റല്‍ എന്നിവ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകളാണ്.
സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് കടബാധ്യത 39,230 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍പ്പാക്കാനുള്ള ബാധ്യതയായി 3,511 കോടി രൂപ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമവിരുദ്ധമായി മാറ്റിയതായും സിഎജി കണ്ടെത്തി. റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ചുകാണിക്കാനായിരുന്നു ഈ നടപടിയെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മുന്‍ സര്‍ക്കാരിന്റെ ധനമാനേജ്‌മെന്റില്‍ ഗുരുതര വീഴ്ചകളുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2024-25 സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച 9.30 ശതമാനത്തില്‍ നിന്ന് 9.97 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ റവന്യൂ വരുമാനത്തില്‍ 0.30 ശതമാനത്തിന്റെ മാത്രം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേന്ദ്രസഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ സര്‍ക്കാര്‍ ചെലവ് 8.97 ശതമാനം വര്‍ധിക്കുകയും ചെയ്തു.
റവന്യൂ ചെലവിന്റെ 64.40 ശതമാനവും സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ 80 ശതമാനവും ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment