Friday, July 17, 2026
Kerala News

സംസ്ഥാന ബജറ്റ്; പൊതുചര്‍ച്ച ഇന്ന് മുതല്‍ നിയമസഭയില്‍

സംസ്ഥാന ബജറ്റ്; പൊതുചര്‍ച്ച ഇന്ന് മുതല്‍ നിയമസഭയില്‍

തിരുവനന്തപുരം:  മുഖ്യമന്ത്രി വി.ഡി സതീശന്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ ആരംഭിക്കും. വരും ദിവസങ്ങളില്‍ സഭ കടുത്ത രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളെ പ്രതിരോധിക്കാന്‍ ഭരണപക്ഷവും, അതിനെതിരെ ശക്തമായ ആയുധങ്ങളുമായി പ്രതിപക്ഷവും രംഗത്തെത്തിക്കഴിഞ്ഞു.

സര്‍ക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാകും പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെ നേരിടുക. കൂടാതെ, സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം പരാജയപ്പെട്ടത് അടിയന്തര പ്രമേയമായി സഭയില്‍ ഉന്നയിക്കുമെന്നാണ് സൂചനകള്‍. ഇന്ദിരാ ഗ്യാരന്റി, അതിവേഗ റെയില്‍ കോറിഡോര്‍ തുടങ്ങിയ ജനശ്രദ്ധയാകര്‍ഷിച്ച വിഷയങ്ങള്‍ ചോദ്യോത്തര വേളയിലും സഭയില്‍ ഉയര്‍ന്നേക്കും.

കാര്‍ഷിക വിളകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഘടന പ്രഖ്യാപിച്ചതിനെച്ചൊല്ലി യുഡിഎഫിലും പുറത്തും വിവാദം കത്തിപ്പടരുകയാണ്. വിദേശ മദ്യ ചട്ടങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് മുഖ്യമന്ത്രി നികുതി ഘടന പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രഖ്യാപനം എക്‌സൈസ് മന്ത്രി പോലും അറിയാതെയാണെന്ന സൂചനകള്‍ പുറത്തുവരുന്നത് ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

വീര്യം കുറഞ്ഞ കൂടുതല്‍ മദ്യം എന്ന ആശയം കഴിഞ്ഞ സര്‍ക്കാര്‍ തള്ളിക്കളഞ്ഞതായിരുന്നു. ഇത്തരമൊരു നയപരമായ മാറ്റം വരുത്തുമ്പോള്‍ അത് തയ്യാറാക്കേണ്ടത് എക്‌സൈസ് വകുപ്പാണ് എന്നതിനാല്‍, ഈ വിഷയം മുന്നണിക്കുള്ളിലും പാര്‍ട്ടിയിലും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായേക്കും.

കാര്‍ഷിക വിളകളില്‍ നിന്നുള്ള മദ്യ ഉത്പാദനത്തിന് നല്‍കിയ ഇളവിന്റെ മറവില്‍ വന്‍കിട മദ്യകമ്പനികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം വിമര്‍ശിക്കുന്നു. മുന്‍പ് വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയ്ക്കായി മദ്യകമ്പനികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും, നികുതി വരുമാനം ഇടിയുമെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പ് അത് നിരസിക്കുകയായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്റെ ഈ പുതിയ തീരുമാനത്തിന് പിന്നില്‍ കര്‍ണാടക മദ്യലോബിയാണെന്ന കടുത്ത ആരോപണമാണ് പ്രതിപക്ഷം ഇപ്പോള്‍ ഉന്നയിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങളിലെല്ലാം സഭയില്‍ ഭരണ-പ്രതിപക്ഷ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment