Friday, July 17, 2026
Kerala News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ ആദ്യ കുറ്റപത്രത്തിന് വിജിലന്‍സ് ഡയറക്ടര്‍ അംഗീകാരം നല്‍കി. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഇക്കാര്യം അന്വേഷണസംഘം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരാണ് ഈ കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. ഇതുകൂടാതെ മറ്റ് രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും വിവരമുണ്ട്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഘട്ടത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അന്വേഷണസംഘത്തിന് നേരെ അതിരൂക്ഷമായ വിമര്‍ശനവും മുന്നറിയിപ്പും ഉയര്‍ന്നിരുന്നു. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ സിംഗിള്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മൈക്രോ ഫിനാന്‍സ് കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലേ എന്ന് ചോദിച്ച കോടതി, തന്ത്രങ്ങള്‍ കോടതിയോട് വേണ്ടെന്നും കോടതിയെ കളിയാക്കരുത് എന്നും കര്‍ശനമായി താക്കീത് നല്‍കി.

മൂന്നാഴ്ചയ്ക്കകം കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ അന്വേഷണച്ചുമതലയുള്ള എസ്പി എസ്. ശശിധരനെ മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി. ശശിധരന് പകരം മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് മേല്‍ ചില ബാഹ്യ സമ്മര്‍ദ്ദങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസിന്റെ പുരോഗതി വൈകുന്നതില്‍ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.

2016ല്‍ മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഈ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും മൈക്രോഫിനാന്‍സ് പദ്ധതിക്കായി കോടിക്കണക്കിന് രൂപ വായ്പയെടുക്കുകയും വിവിധ എസ്എന്‍ഡിപി ശാഖകള്‍ വഴി വിതരണം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പണം യഥാര്‍ത്ഥ ഗുണഭോക്താക്കളായ സാധാരണക്കാരിലേക്ക് എത്തിയില്ലെന്നും വായ്പത്തുക തിരിച്ചടയ്ക്കാതെ ക്രമക്കേട് നടത്തിയെന്നുമാണ് വിജിലന്‍സ് കേസ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment