Friday, July 17, 2026
Kerala News

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി കോടതിയില്‍

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സുമെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിക്കപ്പെടുന്ന കേസില്‍ സിരീസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) പിടിച്ചെടുത്ത രേഖകള്‍ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഇഡി കോടതിയെ സമീപിച്ചു. എക്സാലോജിക് കമ്പനിയും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള കരാറുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ ആവശ്യപ്പെട്ടാണ് ഇഡി എറണാകുളം പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കേസില്‍ ഇഡി അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സി നടപടികള്‍ വേഗത്തിലാക്കിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം പഴുതടച്ചുള്ള അന്വേഷണം ഉറപ്പാക്കാന്‍ എസ്എഫ്ഐഒ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളും മൊഴികളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഇഡിയുടെ നിലപാട്.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഐടി സേവനങ്ങള്‍ നല്‍കിയെന്ന പേരില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി പതിനായിരം രൂപ വീണയ്ക്കും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയ്ക്കുമായി സിഎംആര്‍എല്‍ കൈമാറിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ തുകയ്ക്ക് പകരമായി എക്സാലോജിക് കമ്പനി സിഎംആര്‍എല്ലിന് പ്രത്യേക സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് ആദ്യഘട്ട അന്വേഷണത്തില്‍ എസ്എഫ്ഐഒ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തിയ നിയമവിരുദ്ധമായ പണമിടപാടാണോ ഇതെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

ഹൈക്കോടതിയില്‍ നിന്ന് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചതോടെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും വീണ വിജയനും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കുമെന്നാണ് വിവരം. എസ്എഫ്ഐഒ രേഖകള്‍ കൂടി ലഭ്യമാകുന്നതോടെ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് ഇഡിയുടെ നീക്കം.


Related News

Comments

No comments yet. Be the first to comment!

Leave a Comment