മുംബൈ: വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പുനരാരംഭിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ ശുദ്ധീകരണ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്, ഇറാനിൽ നിന്ന് ഏകദേശം 50 ലക്ഷം (5 മില്യൺ) ബാരൽ ക്രൂഡ് ഓയിൽ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഗോള വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഈ വിവരം പുറത്തുവിട്ടത്.
ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാൻ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങൾ താൽക്കാലികമായി നീക്കിയതാണ് ഈ നീക്കത്തിന് വഴിതുറന്നത്. നാഷണൽ ഇറാനിയൻ ഓയിൽ കമ്പനിയിൽ നിന്നാണ് റിലയൻസ് എണ്ണ വാങ്ങുന്നത്. രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാൾ ബാരലിന് ഏകദേശം 7 ഡോളർ അധികം നൽകിയാണ് ഈ കരാർ ഉറപ്പിച്ചത്. 2019 മെയ് മാസത്തിന് ശേഷം ഇന്ത്യ ഇറാനിൽ നിന്ന് എണ്ണ വാങ്ങിയിട്ടില്ല. ഒരുകാലത്ത് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 10 ശതമാനത്തിലധികം ഇറാനിൽ നിന്നായിരുന്നു.
ഇന്ത്യയ്ക്ക് ലഭിക്കുന്നത് വലിയ നേട്ടങ്ങൾ ആണ് എന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ, ഇടപാടുകൾ രൂപയിൽ തീർപ്പാക്കാൻ സാധിച്ചാൽ അത് ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ആശ്വാസമാകും. നിലവിൽ ചൈന അവരുടെ കറൻസിയിലാണ് ഇറാനുമായി ഇടപാട് നടത്തുന്നത്.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇറാൻ ഇന്ത്യയ്ക്ക് ഭൂമിശാസ്ത്രപരമായി അടുത്തായതിനാൽ എണ്ണ എത്തിക്കുന്നതിനുള്ള ചെലവ് കുറവായിരിക്കും. റഷ്യൻ എണ്ണയ്ക്കുമേലുള്ള ഉപരോധം നീക്കിയതിന് പിന്നാലെ ഇറാൻ വിപണി കൂടി തുറന്നത് ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങൾ സുരക്ഷിതമാക്കാൻ സഹായിക്കും. അമേരിക്കൻ ഉപരോധം മാറിയതോടെ ഏഴ് വർഷത്തിന് ശേഷം റിലയൻസ് വഴി ഇറാൻ എണ്ണ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു. ഇത് രാജ്യത്തെ ഇന്ധന വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കും.
Comments
No comments yet. Be the first to comment!
Leave a Comment