തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. ജി. സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. നല്ല പരിഗണനയാണ് എല്ലാഘട്ടത്തിലും അദ്ദേഹത്തിന് നൽകിയത്. അവഗണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോദ്ധ്യമുള്ള കാര്യമാണ്. പ്രായപരിധി പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനമാണ്. ആർക്കും മാറ്റാൻ കഴിയുന്നതല്ല. പ്രാപ്തരായ സഖാക്കൾ 75 വയസിന്റെ പ്രായപരിധിവച്ച് മാറിനിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളായിട്ടാണ് ജി സുധാകരനും വന്നത്. എന്നാൽ ആലപ്പുഴയിലെ പാർട്ടി എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ വിളിക്കുന്നുണ്ട്. അദ്ദേഹത്തിനായി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു മുറി ഒഴിച്ചിട്ടിട്ടുണ്ട്. അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ ശ്രമിച്ചു. മൂന്ന് തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എംവി ഗോവിന്ദന്റെ ഭാര്യയെന്ന പേരിൽ സീറ്റ് നിഷേധിക്കുന്നത് ശരിയണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പി കെ ശ്യാമള സ്ഥാനാർത്ഥിയായത് ഗോവിന്ദൻ മാഷിന്റെ ഭാര്യയായത് കൊണ്ടല്ലെന്നും മത്സരിക്കാനുള്ള എല്ലാ അർഹതയും ശ്യാമളയ്ക്കുണ്ടെന്നും പിണറായി വ്യക്തമാക്കി. ഒരു പെട്ടെന്നുള്ള ഉയർച്ചയല്ല പി കെ ശ്യാമള ടീച്ചറുടേത്. എംവി ഗോവിന്ദൻ മാഷിനെ വിവാഹം ചെയ്യും മുമ്പേ പി കെ ശ്യാമള ഡിവൈഎഫ്‌ഐയുടെ പ്രവർത്തകയായിരുന്നു. വിവിധ പാർട്ടി കമ്മിറ്റികളിലൂടെ വളർന്നുവന്നയാളാണ് ശ്യാമള ടീച്ചർ. നല്ല നിലയിൽ തദ്ദേശ ഭരണ രംഗത്തും പികെ ശ്യാമള പ്രവർത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment