ടെഹ്‌റാന്‍: ഇറാന് നേരെ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. ടെഹ്റാനിലെ ആശുപത്രികളും സ്‌കൂളുകളും ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1300 കടന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ഇറാനിലെ മിനാബില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മാത്രം 180 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനിടെ, ഇറാന്റെ ഭാവി നേതാവിനെ തീരുമാനിക്കുന്നതില്‍ തനിക്ക് പങ്കുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകന്‍ മുജ്തബ ഖമനേയി ഈ സ്ഥാനത്തേക്ക് അയോഗ്യനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണത്തില്‍ ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ മിസൈല്‍-ഡ്രോണ്‍ വര്‍ഷമുണ്ടായി. ശനിയാഴ്ച മുതല്‍ ഏകദേശം 500 ബാലിസ്റ്റിക് മിസൈലുകളും 2000-ഓളം ഡ്രോണുകളും ഇറാന്‍ തൊടുത്തുവിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചു. എന്നാല്‍ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തങ്ങള്‍ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, അഞ്ച് ദിവസത്തെ പോരാട്ടത്തിനിടെ 500 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനി അവകാശപ്പെട്ടു. നെതന്യാഹുവിന്റെ താല്പര്യങ്ങള്‍ക്കായി ട്രംപ് അമേരിക്കന്‍ ജനതയെ അന്യായമായ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ലാറിജാനി വിമര്‍ശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment