Wednesday, July 22, 2026
International News

കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍


ടെഹ്‌റാന്‍:  ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ നിര്‍ണ്ണായക നീക്കം. ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത തടസ്സപ്പെട്ടത് ആഗോള ഊര്‍ജ്ജ വിപണിയെ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

ഇറാന്റെ നടപടിയെത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 6 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഇത് വരും ദിവസങ്ങളില്‍ ആഗോളതലത്തില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരാന്‍ കാരണമാകും. ഇറാനില്‍ യുഎസ് സൈനിക ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ പലതവണ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് ഉടനടി ഒഴിഞ്ഞുപോകാന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇറാനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇറാനിലേക്ക് കരസേനയെ അയക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ലോക സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇറാനെതിരെ ആക്രമണം നടത്തുന്നതെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക നീക്കം മുന്‍കൂട്ടി നിശ്ചയിച്ചതിലും വേഗത്തില്‍ പുരോഗമിക്കുകയാണെന്നും ഇറാന് മേലുള്ള ഏറ്റവും വലിയ ആക്രമണം വരാനിരിക്കുന്നതേയുള്ളൂവെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

നിലവിലെ ഏറ്റുമുട്ടലില്‍ ഇറാന്റെ നാവികസേനയുടെ 10 കപ്പലുകള്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു. എത്രകാലം വേണമെങ്കിലും യുദ്ധം തുടരാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള സമ്പദ്വ്യവസ്ഥയും കടുത്ത ആശങ്കയിലാണ്. സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ മങ്ങുന്ന സാഹചര്യത്തില്‍ മേഖലയില്‍ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധമുണ്ടാകുമോ എന്ന ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment