Wednesday, July 22, 2026
International News

ഇറാന്‍ സ്‌കൂള്‍ ആക്രമണം: 180 ഓളം പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം

ഇറാന്‍ സ്‌കൂള്‍ ആക്രമണം: 180 ഓളം പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം

ടെഹ്റാന്‍: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ, തെക്കന്‍ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 180 ഓളം വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ച രാവിലെയാണ് മിനാബ് നഗരത്തിലെ പ്രൈമറി സ്‌കൂളിന് നേരെ ബോംബാക്രമണമുണ്ടായത്. ക്ലാസ്സുകള്‍ നടന്നുകൊണ്ടിരിക്കെ ഉണ്ടായ സ്‌ഫോടനത്തില്‍ സ്‌കൂള്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (IRGC) ബാരക്കിന് സമീപമാണ് സ്‌കൂള്‍ സ്ഥിതി ചെയ്തിരുന്നത് എന്നത് ആക്രമണത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുകയുയരുന്ന ഭയാനകമായ ദൃശ്യങ്ങളാണ് മിനാബില്‍ നിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി തടിച്ചുകൂടിയെങ്കിലും പല കുട്ടികളെയും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം തെഹ്റാനിലെ ഗാന്ധി ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് സമാനമായ രീതിയിലാണ് സ്‌കൂളിന് നേരെയും പ്രഹരമുണ്ടായതെന്ന് ഇറാന്‍ അധികൃതര്‍ കുറ്റപ്പെടുത്തി. നിഷ്‌കളങ്കരായ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് രംഗത്തെത്തി. സ്വപ്നങ്ങളുമായി പഠിക്കാനെത്തിയ പെണ്‍കുട്ടികളുടെ ജീവിതമാണ് ക്രൂരമായി ഇല്ലാതാക്കപ്പെട്ടത് എന്ന് മലാല പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, സിവിലിയന്മാര്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ടുകള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. 



Related News

Comments

No comments yet. Be the first to comment!

Leave a Comment