Wednesday, July 22, 2026
International News

യുഎസ്-ഇസ്രായേല്‍ ആക്രമണം: ഇറാനില്‍ മരണം 250 കടന്നു

യുഎസ്-ഇസ്രായേല്‍ ആക്രമണം: ഇറാനില്‍ മരണം 250 കടന്നു

ടെഹ്‌റാന്‍:  ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ശക്തമായ നീക്കങ്ങള്‍ക്കിടയില്‍ ഇറാനില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 250 കടന്നു. യുദ്ധം ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ (IRGC) ആസ്ഥാനം ഉള്‍പ്പെടെ രണ്ടായിരത്തിലധികം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അവകാശപ്പെട്ടു. ആക്രമണം കടുക്കുന്ന സാഹചര്യത്തില്‍ തെഹ്റാനിലെ ഗാന്ധി ഹോസ്പിറ്റലില്‍ നിന്ന് രോഗികളെയും ജീവനക്കാരെയും പൂര്‍ണ്ണമായി ഒഴിപ്പിക്കുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം തുടരാനാവാത്ത വിധം തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക പ്രഖ്യാപനവും ഇതിനിടെ പുറത്തുവന്നു. ഇറാന്‍ വിരുദ്ധ യുദ്ധത്തിനായി അമേരിക്കയ്ക്ക് ബ്രിട്ടീഷ് താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി ലണ്ടന്‍ വ്യക്തമാക്കി. തെഹ്റാനില്‍ ബി-2 ബോംബറുകള്‍ ഉപയോഗിച്ചുള്ള വന്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇസ്രായേലിലും സ്ഥിതിഗതികള്‍ ശാന്തമല്ല. ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഒരു ബോംബ് ഷെല്‍ട്ടര്‍ തകരുകയും ഇന്നലെ മാത്രം ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 40 പേര്‍ക്ക് പരിക്കേറ്റു. പ്രതിരോധ സംവിധാനങ്ങള്‍ പാളിയതിനെക്കുറിച്ച് ഇസ്രായേല്‍ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ സൈപ്രസിന് നേരെ വീണ്ടും ആക്രമണമുണ്ടായതും, ലെബനനിലേക്ക് ഇസ്രായേല്‍ മിസൈലുകള്‍ അയച്ചതും സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. ബഹ്റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ കപ്പലിന് മുകളില്‍ വീണുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.




Related News

Comments

No comments yet. Be the first to comment!

Leave a Comment