Monday, July 27, 2026
Kerala News

തൃശൂര്‍ പൂരം കലക്കല്‍: എം. ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി

തൃശൂര്‍ പൂരം കലക്കല്‍: എം. ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടികള്‍ ഒഴിവാക്കാന്‍ സാധ്യത. അജിത് കുമാറിനെ പോലീസ് സേനയില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടികള്‍ ആവശ്യമില്ലെന്നാണ് ഡി.ജി.പി. റവാഡ ചന്ദ്രശേഖറിന്റെ നിലപാട്. മുന്‍ ഡി.ജി.പി.യുടെ റിപ്പോര്‍ട്ടില്‍ പുതിയ ശിപാര്‍ശകള്‍ അദ്ദേഹം എഴുതിച്ചേര്‍ത്തിട്ടുണ്ട്.

പൂരം കലക്കിയ സംഭവത്തിലെ ത്രിതല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മുന്‍ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് എം.ആര്‍. അജിത് കുമാറിന്റെ ഇടപെടലുകള്‍ അന്വേഷിച്ചത്. പൂരം നടക്കുന്ന സമയത്ത് ക്രമസമാധാന ചുമതലയുണ്ടായിരുന്നിട്ടും അജിത് കുമാര്‍ ഇടപെടാന്‍ തയ്യാറായില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൃത്യവിലോപം നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന ശിപാര്‍ശ സഹിതം സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ ശിപാര്‍ശ അംഗീകരിച്ച് ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. കൂടാതെ, തനിക്കെതിരെ അജിത് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന പി. വിജയന്റെ ആരോപണവും ശരിവെച്ചുകൊണ്ട് ഷേഖ് ദര്‍വേശ് സാഹിബ് രണ്ടാമത്തെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഇതും അംഗീകരിച്ച് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍, ഈ രണ്ട് ഫയലുകളും നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ റവാഡ ചന്ദ്രശേഖറിന്റെ അഭിപ്രായത്തിനായി സര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു.

അതേസമയം, അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ എം.ആര്‍. അജിത് കുമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അസാധുവാക്കിയ വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. വസ്തുതകള്‍ വേണ്ടവിധം പരിഗണിക്കാതെയാണ് വിജിലന്‍സ് കോടതി ഉത്തരവെന്ന് ഹര്‍ജിയില്‍ അജിത് കുമാര്‍ വാദിക്കുന്നു. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ പ്രാഥമിക വാദം കേള്‍ക്കുക.










Related News

Comments

No comments yet. Be the first to comment!

Leave a Comment