Friday, July 10, 2026
Cricket Sports

അണ്ടര്‍ 19 വനിത ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക്

 അണ്ടര്‍ 19  വനിത ട്വന്റി20 ലോകകപ്പ് ഇന്ത്യക്ക്

വനിതാ അണ്ടര്‍ 19 ട്വന്റി 20 ലോക കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 82 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ പന്ത്രണ്ടാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 

ഓപ്പണര്‍ ഗൊംഗഡി തൃഷയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഗൊങ്കടി തൃഷ , സനിക ചാല്‍കെ  എന്നിവരാണ് പുറത്താവാതെ നിന്നത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച തൃഷ, 33 പന്തില്‍ എട്ടു ഫോറടക്കം 44 റണ്‍സെടുത്തു. ബൗളിങ്ങിലും തിളങ്ങി. നാലു ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സനിക ചാല്‍ക്കെ 22 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ എട്ടു റണ്‍സെടുത്ത ജി. കമാലിനിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 10 റണ്‍സ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിനിറങ്ങിയ ടീമിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു. പവര്‍ പ്ലേ തീരുന്നിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. രണ്ടാമത്തെ ഓവറിലെ അവസാന പന്തില്‍ സിമോണെ ലോറന്‍സിന്റെ (0) വിക്കറ്റ് നഷ്ടമാകുമ്പോള്‍ 11 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയിരുന്നത്. തുടര്‍ന്ന് നാലാം ഓവറിന്റെ അവസാന പന്തില്‍ ജെമ്മ ബോത്തയുടെയും (16) വിക്കറ്റ് നഷ്ടമായി. ഷബ്നത്തിന്റെ പന്തില്‍ കമാലിനി ക്യാച്ചെടുക്കുകയായിരുന്നു. പിന്നാലെ ദിയാറ രാംലകനും (3) മടങ്ങി.

ടൂര്‍ണമെന്റില്‍ കളിച്ച എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് ഇന്ത്യന്‍ പെണ്‍കൊടികളുടെ ഫൈനല്‍ പ്രവേശം. വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയും ഒമ്പത് വിക്കറ്റിനും മലേഷ്യയെ 10 വിക്കറ്റിനും തകര്‍ത്തുവിട്ട ടീം ലങ്കക്കാരെ 60 റണ്‍സിനും സ്‌കോട്‌ലന്‍ഡിനെ 150 റണ്‍സിനുമാണ് വീഴ്ത്തിയിരുന്നത്. അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ എട്ടുവിക്കറ്റിനായിരുന്നു ജയം.  

ഇന്ത്യന്‍ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റന്‍), ഗൊംഗഡി തൃഷ, ജി. കമാലിനി, സനിക ചാല്‍ക്കെ, ഈശ്വരി അവ്‌സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ശബ്‌നം ശാകില്‍, വൈഷ്ണവി ശര്‍മ, വി.ജെ. ജോഷിത, സിസോദിയ.


Related News

Comments

No comments yet. Be the first to comment!

Leave a Comment