Friday, July 10, 2026
Politics Views

തൃശൂരില്‍ പാര്‍ട്ടി തിരുമാനം തെറ്റിപ്പോയെന്ന് പറയാതെ പറഞ്ഞ് ചെന്നിത്തല: പ്രതാപന്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു; ചെന്നിത്തലയുടെ അഭിപ്രായം കോണ്‍ഗ്രസിലെ സാമുദായിക സമവക്യങ്ങളെ തെറ്റിക്കുമോ

തൃശൂരില്‍ പാര്‍ട്ടി തിരുമാനം തെറ്റിപ്പോയെന്ന് പറയാതെ പറഞ്ഞ് ചെന്നിത്തല: പ്രതാപന്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു; ചെന്നിത്തലയുടെ അഭിപ്രായം കോണ്‍ഗ്രസിലെ സാമുദായിക സമവക്യങ്ങളെ തെറ്റിക്കുമോ


കൊച്ചി: അടുത്ത തവണ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ച ചെന്നിത്തല തൃശൂരിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായപ്രകടനം കോണ്‍ഗ്രസില്‍ വലിയ കോലിളക്കങ്ങള്‍ക്ക് വഴിവച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രതാപന് ജയസാധ്യതയില്ലെന്ന് പറഞ്ഞാണ് വടകരയില്‍ നിന്ന് കെ.മുരളീധരനെ പാര്‍ട്ടി കൊണ്ടുവന്ന് തൃശൂരില്‍ മത്സരിപ്പിച്ചത്. എന്നാല്‍ ഇടത് സ്ഥാനാര്‍ഥിക്കും പിന്നില്‍ മുന്നാംസ്ഥാനത്ത് ദയനീയമായ പരാജയമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. 


തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാന നേതൃത്വം ഏറ്റവും കൂടുതല്‍ പഴികേട്ടതും തൃശൂരിലെ തോല്‍വിയിലായിരുന്നു. ഇപ്പോഴിതാ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നേതൃത്വത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. 


തൃശൂരില്‍ ടി.എന്‍. പ്രതാപന്‍ തന്നെയായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ ജയിക്കുമായിരുന്നു എന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രതാപന്‍ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് മാറി നില്‍ക്കുകകയായിരുന്നു. ഏത് മണ്ഡലത്തില്‍ നിന്നാലും ജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയാണ് പ്രതാപന്‍. 


ബുദ്ധിമുട്ടുള്ള മണ്ഡലങ്ങളില്‍ പൊരുതി ജയിച്ച ചരിത്രമാണ് പ്രതാപന്റേത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച പ്രതാപനോട് താനാണ് തൃശൂരില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. ഏത് മണ്ഡലത്തില്‍ നിന്നാലും പ്രതാപന്‍ ജയിക്കും. ഇനി ലോക്‌സഭയിലേക്ക് മത്സരിക്കില്ല, ഡി.സി.സി പ്രസിഡന്റാവില്ല തുടങ്ങിയ നിലപാടുകളൊക്കെ പ്രതാപന്‍ മാറ്റണം. പ്രതാപന് ഇനിയും അങ്കത്തിന് ബാല്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.


ജയസാധ്യത മാത്രം പരിഗണിച്ചാണ് കെ.മുരളീധരനെ തൃശൂര്‍ മത്സരിപ്പിച്ചതെന്നായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തിലും പ്രചാരണ ഘട്ടത്തിലുമെല്ലാം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഉറപ്പിച്ച് പറഞ്ഞത്. എന്നാല്‍ അതല്ല യഥാര്‍ഥ കാരണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ മനസിലാക്കിയിട്ടുള്ള ആര്‍ക്കും ബോധ്യമായ കാര്യമാണ്.


സിറ്റിംഗ് എംപിമാര്‍ക്ക് രണ്ടാമതും ഒരവസരം നല്‍കാമെന്ന തീരുമാനമായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വം സ്വീകരിച്ചത്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് കുറുമാറിയതോടെ കോട്ടയത്തും പരാജയം നേരിട്ട ആലപ്പുഴയിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ മാറ്റം വന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിയായപ്പോള്‍ ആലപ്പുഴയില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് പകരം കെ.സി. വേണുഗോപാല്‍ വന്നു. മറ്റ് മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാരും മത്സരിച്ചു. 


ഇതോടെ കോണ്‍ഗ്രസ് മത്സരിച്ച 17 മണ്ഡലങ്ങളിലും മുസ്ലിം സ്ഥാനാര്‍ഥികള്‍ ഇല്ലാതായി. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാകുകയും ഒരു മുസ്ലീം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു. മുസ്ലിം പ്രാതിനിധ്യം ഏറെയുള്ള വടകരയാണ് ഉയര്‍ന്നുവന്ന മണ്ഡലം. കെ.മുരളീധരന്‍ ഒരുലക്ഷത്തിലേറെ വോട്ടിന് വിജയിച്ച മണ്ഡലമാണത്. ഒരിക്കല്‍കൂടി മത്സരിച്ചാലും മുരളീധരന് ജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കെ.കെ. ഷൈലജ വന്നതോടെ അതൊരു അവസരമായി കോണ്‍ഗ്രസ് നേതൃത്വം കണ്ടു. 


മുരളീധരന് ജയസാധ്യതയില്ലെന്ന് പ്രചരിപ്പിച്ച് അവിടേക്ക് എംഎല്‍എയായ ഷാഫി പറമ്പിലിനെ പ്രതീക്ഷിത സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചു. മുരളീധരനെ ഒഴിവാക്കുന്നത് ബുദ്ധിയല്ലെന്ന് കണ്ടതോടെ തൃശൂരില്‍ പ്രതാപനെ മാറ്റി അവിടേക്ക് മുരളിയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം പ്രതാപന്‍ അസ്വാരസ്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങുകയായിരുന്നു. 


എന്നാല്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇവിടെ ജയം പിടിച്ചെടുക്കുകയായിരുന്നു. മുരളീധരനെയും ഇടത് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിനെയും പിന്നിലാക്കി 75,079 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ വിജയിച്ചത്. പിന്നാലെ തൃശൂര്‍പൂരം കലക്കി ഇടതുപക്ഷം ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം മണ്ഡലത്തില്‍ ഒരുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. പൂരംകലക്കലില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment