News Kerala

കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

Axenews | കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

by webdesk2 on | 09-06-2026 09:01:50

Share: Share on WhatsApp Visits: 5


കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം:   സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനോടൊപ്പം തന്നെ, സംസ്ഥാനത്തെ തീരമേഖലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 52 ദിവസത്തെ ട്രോളിങ് നിരോധനവും പ്രാബല്യത്തില്‍ വരികയാണ്. പ്രതികൂല കാലാവസ്ഥയും നിരോധനവും ഒരുമിച്ചെത്തുന്നത് തീരദേശ മേഖലകളില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വടക്കന്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി ഈ മൂന്ന് ജില്ലകളിലെയും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കൂടാതെ, തൊട്ടടുത്ത ജില്ലകളായ മലപ്പുറത്തും വയനാട്ടിലും ഇന്ന് ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം. നിരോധനം പ്രാബല്യത്തിലാകുന്നതിന് മുന്നോടിയായി കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന നാലായിരത്തിലധികം യന്ത്രവല്‍കൃത ബോട്ടുകളില്‍ 80 ശതമാനത്തോളവും ഇതിനോടകം ഹാര്‍ബറുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. ബാക്കിയുള്ള ബോട്ടുകള്‍ ഇന്ന് വൈകുന്നേരത്തോടെ തീരമണയും. ഇതോടെ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐസ് പ്ലാന്റുകള്‍, ഡീസല്‍ പമ്പുകള്‍, മറ്റ് അനുബന്ധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇനി അടഞ്ഞുകിടക്കും.

ബോട്ടുകള്‍ ഹാര്‍ബറുകളില്‍ കെട്ടിയിട്ടതോടെ ഇനിയുള്ള നാളുകള്‍ അറ്റകുറ്റപ്പണികളുടേതാണ്. പെയിന്റിങ്, എന്‍ജിന്‍ പണി എന്നിവ ചെയ്യുന്നതിനായി ബോട്ടുകള്‍ ഇതിനോടകം യാര്‍ഡുകളിലേക്ക് നീങ്ങിത്തുടങ്ങി. കടലില്‍ പോകുന്നില്ലെങ്കിലും ബോട്ടുടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുടെ കാലമാണിത്. ഒരു ബോട്ടിന്റെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് ചെലവ് വരുന്നത്. ഇതിന് പുറമെ ഒരു ബോട്ടിലെ ശരാശരി 15 ഓളം വരുന്ന തൊഴിലാളികള്‍ക്ക് ഈ നിരോധന കാലയളവില്‍ ജീവനാംശം നല്‍കേണ്ട ബാധ്യതയും ഉടമകള്‍ക്കുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡീസലിനും വാണിജ്യ സിലിണ്ടറിനും ഒപ്പം പെയിന്റിനും നൈലോണ്‍ വലകള്‍ക്കും വില വര്‍ധിച്ചത് ബോട്ടുടമകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എങ്കിലും, നിരോധന കാലയളവ് കഴിഞ്ഞ് വീണ്ടും കടലിലിറങ്ങുമ്പോള്‍ ഈ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് തീരദേശം.


Share:

Search

Recent News
Popular News
Top Trending


Leave a Comment